പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മകൻ ജയ് പവാർ. അപകടവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര പിഴവുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും അജിത്തിന്റെ ഇളയമകനായ ജയ് പറഞ്ഞു.
വിമാനം പ്രവർത്തിപ്പിച്ചിരുന്ന വിഎസ്ആർ എന്ന കമ്പനിയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലാക്ക് ബോക്സ് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ല. അപകടത്തിന്റെ സുതാര്യവും പൂർണവുമായ സത്യമറിയാൻ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവകാശമുണ്ട്- ജയ് പവാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
നിലവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അജിതിന്റെ ഭാര്യയുമായ സുനേത്ര പവാറും എൻസിപി നേതാക്കളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് വിമാനാപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
എൻസിപി എംഎൽഎയും അജിത്തിന്റെ അടുത്ത ബന്ധുവുമായ രോഹിത് പവാറും അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു രാജിവയ്ക്കണമെന്നും സംഭവത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെട്ട സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.